തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ നിയന്ത്രണ വിധേയമാണെന്നും പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യവകുപ്പുമായി ആലോചിച്ചതിന് ശേഷമാണ് ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂള്‍ തുറന്നത്. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂളുകളിലെ ഷിഫ്റ്റ് ഒഴിവാക്കി പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിലവിലെ രീതിയില്‍ ക്ലാസുകള്‍ തുടര്‍ന്ന് കൊണ്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതൽ ആരംഭിക്കും. ഞായർ വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡൽഹിയിൽ 263 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.