കണ്ണൂര്‍: കെ റെയില്‍ സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലാണ് ആദ്യഘട്ട പഠനം നടക്കുക. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകളാണ് കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്.
106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സാമൂഹിക ആഘാത പഠനത്തിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനവുമായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്. അതേസമയം, കെ റെയില്‍ പോലുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും ,ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും ശക്തമാണ്.