പുതുവത്സരം പ്രതീക്ഷകളുണർത്തുമെങ്കിലും കുറേക്കൂടി അകലങ്ങളിലേക്ക് നോക്കുമ്പോൾ അങ്ങിനെ തന്നെയാണോ എന്നു നോക്കേണ്ടതുണ്ട്. കാലവസ്ഥാവ്യതിയാനം മൂലം അന്തരീക്ഷത്തിലെ താപം നിശ്ചിത അളവിനെക്കാൾ ഉയർന്നുകഴിഞ്ഞു. ഇതിന്റെ ദുരന്തഫലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നാം അനുഭവിക്കുകയാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും താപനില 4° സെന്റിഗ്രേഡ് വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അങ്ങിനെയെങ്കിൽ ഉഷ്ണമേഖലാപ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാകും. അല്ലെങ്കിൽ ജീവിതം അസാദ്ധ്യമാക്കുന്ന വിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. കേരളം ഇതിലുള്‍പ്പെടും എന്നതിൽ സംശയമില്ല.
ഈവിധ പ്രശ്നങ്ങളെല്ലാം സാങ്കേതികവിദ്യകൊണ്ട് പരിഹരിച്ചുകളയാം എന്ന ശുഭാപ്തിവിശ്വാസികളാണ് പലരും. കൃത്രിമബുദ്ധി, ബിഗ് ഡാറ്റ, ജനിതക സാങ്കേതികവിദ്യ തുടങ്ങിയവയെ പ്രശ്നപരിഹാരമാര്‍ഗമായി കാണുന്നവരുണ്ട്. 'തലക്കുമീതെ വെള്ളം വന്നാൽ അതിക്കുമീതെ തോണി' എന്ന മട്ടിൽ എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള സാങ്കേതികവിദ്യ അന്വേഷിക്കുന്നവരുമുണ്ട്. താപനം ആഗോളപ്രതിഭാസമാണെന്നും എവിടെ ചെന്നാലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും അവർ മനസ്സിലാക്കുന്നില്ല. അത്തരം സ്ഥലങ്ങളൊക്കെ സമൂഹത്തിലെ ഒരു ശതമാനം യോഗ്യന്മാർ കൈവശപ്പെടുത്തിക്കാണും. അവരുടെ ചെരിപ്പുനക്കികളായി കുറച്ചുപേർക്ക് കൂടി കഴിയാനവസരമുണ്ടാകാം. മറ്റുള്ളവരുടെയെല്ലാംസ്ഥിതി ഇന്നത്തേക്കാൾ മോശമാകും. കൃത്രിമബുദ്ധി, അധ്വാനഭാരം മുഴുവൻ ഏറ്റെടുക്കുമ്പോൾ യാഥാര്‍ത്ഥ മനുഷ്യർ ബുൾഷിറ്റ് ജോബ്സ് എന്നു വിളിക്കുന്ന നേരംകൊല്ലി പണികളും ഉല്പാദനക്ഷമമല്ലാത്ത മറ്റു ബുദ്ധിജീവി ജോലികളും (പല വിധത്തിലുള്ള ആനന്ദോത്സവങ്ങൾ നല്ലൊരു സാധ്യതയാണ്) ചെയ്തു ജീവിച്ചുമരിക്കും. ഒന്നുകിൽ കാർബൺ ക്രെഡിറ്റ് അല്ലെങ്കിൽ സാങ്കേതിക ഉട്ടോപ്പിയകൾ ഇതാണ് നമ്മുടെ മുമ്പിൽ വെച്ചുനീട്ടപ്പെടുന്നത്. ഒന്നുകൂടിയുണ്ട്. കുറേക്കാലമായി ജനങ്ങളെയിട്ട് അമ്മാനമാടുന്ന അതീന്ദ്രിയ ഉട്ടോപ്പിയകൾ. യഹോവ, അല്ലാഹു, കൃഷ്ണൻ, രാമൻ, ഹനുമാന്‍, മുത്തപ്പൻ, അയ്യപ്പൻ, ഇങ്ങനെ പലരും. ഇക്കൂട്ടർ സ്വന്തം നിലനിൽപ്പിനുവേണ്ടി ബലിക്കുകൊടുക്കുന്നവരുടെ എണ്ണം ഇപ്പോഴും പെരുകുകയാണ്. എത്ര പേരാണ് സ്വന്തം നിലനിൽപ്പിന് ഇത്തരം ഉട്ടോപ്പിയകളെ ആശ്രയിച്ച് ബുൾഷിറ്റ് പണിയെടുക്കുന്നത്!
ഇതിൽ ഈയിടെ വന്ന 'മിന്നൽമുരളി' നല്ലൊരു രൂപകമാണ്. തനിക്കു സ്വപ്നം മാത്രം കാണാൻ കഴിയുന്ന ജീവിതത്തെ യാഥാർഥ്യമാക്കാൻ ശ്രമിച്ച ഷിബു എന്ന പാവം മനുഷ്യനെ കത്തിച്ചു കളയാൻ ശ്രമിക്കുന്ന, പിന്നീട് അതേപണി സാങ്കേതിക മേമ്പൊടിയോടെ അതീന്ദ്രിയമായി ചെയ്യുന്ന മിന്നൽമുരളിയെ അത്ഭുതത്തോടും ആരാധനയോടും നോക്കിനിൽക്കുന്ന കുറുക്കൻമൂലയിലെ ജനങ്ങളെ ഭാവികേരളത്തിലെ ജനതയായും കാണാം. അതിജീവനത്തെ തകർക്കുന്ന അതീന്ദ്രിയ മിന്നൽമുരളിമാരെ നമുക്ക് അവശ്യമില്ലാത്തതുപോലെ ആളിപ്പടരുന്ന തീയെ കൂട്ടായി കെടുത്താൻ കെൽപ്പില്ലാത്ത മണ്ടന്മാരെയും നമുക്കാവശ്യമുണ്ടോ എന്നും ആലോചിക്കാം.
ഇതിനൊക്കെ ഒരു കൊല്ലം പോരെ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക