ഡല്‍ഹി: ഒരു വർഷത്തിനിടെ 750 രൂപയോളം വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില വര്‍ദ്ധിപ്പിച്ചതിന് ശേഷം 100 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരം വരുന്ന എൽ പി ജി സിലിണ്ടറിന്‍റെ വിലയിൽ 102.50 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ സിലണ്ടറിന്‍റെ വില കൊച്ചിയിൽ 1994 രൂപയും ഡല്‍ഹിയില്‍ 1998.50 രൂപയും ആയി കുറയുകയും ചെയ്തു.
വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ എണ്ണ കമ്പനികള്‍ വരുത്തുന്ന വിലവര്‍ധനവ് 19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപയോക്തൃ വിഭാഗമായ റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ തുടങ്ങിയവയ്ക്ക് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്. ഈ പ്രതിസന്ധിക്കിടയിലാണ് എണ്ണ കമ്പനികള്‍ പുതുവര്‍ഷത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 100 രൂപ മാത്രം കുറച്ച് മുഖം മിനുക്കാന്‍ ശ്രമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ ഒന്നിന് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറുകളുടെ വില 100 രൂപവരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ വില 2101 രൂപയായി ഉയർന്നിരുന്നു. വാണിജ്യ അവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറിന്‍റെ വില മാത്രമാണ് എണ്ണ കമ്പനികള്‍ കുറച്ചിരിക്കുന്നത്. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം, 5 കിലോ ഗ്രാം, 10 കിലോ ഗ്രാം സിലണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്തെ എൽ.പി.ജി വിലയിൽ കമ്പനികൾ മാറ്റങ്ങള്‍ വരുത്തുന്നത്.