തിരുവനന്തപുരം: വിദേശികളുമായി ഇടപെടുന്നതില്‍ പൊലീസിന് പ്രത്യേക പരീശീലനം നല്കാന്‍ തീരുമാനം. കോവളത്ത് വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്‍റെ കര്‍ത്തവ്യമാണെന്നും സ്പർജൻ കുമാർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. വിദേശിയോട് മദ്യം മറിച്ച് കളയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ് ഐയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്ഐയെ ഉടൻ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചതെന്നും ആണ് സിറ്റി പൊലീസ് കമ്മീഷണർ നൽകുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുവത്സര ആഘോഷത്തിന് മദ്യവുമായി മടങ്ങിയ വിദേശ പൗരനെ ഡിസംബര്‍ 31നാണ് പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് കുപ്പി മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ചോദിക്കുകയായിരുന്നു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവികൊണ്ടില്ല. കുപ്പിയടക്കം വലിച്ചെറിയാനാണ് പൊലീസ് സ്റ്റീഫനോട് ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന മദ്യം പുറത്തേക്ക് ഒഴിച്ച് കളയുകയായിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കാന്‍ ബിവറേജില്‍ നിന്നും ബില്ല് വാങ്ങി സ്റ്റീഫന്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.