തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടി കത്ത് നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസില്‍ നിന്ന് പിന്മാറിയതില്‍ ആശങ്കയുണ്ടെന്നുമാണ് നടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചതോടെയാണ് കേസില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച പ്രതികള്‍ എടുത്ത വീഡിയോ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.