പൊലീസിന്റെ തേർവാഴ്ച്ച പിണറായി വിജയന്റെ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ് - പ്രമോദ് പുഴങ്കര

കണ്ണൂരിൽ ട്രെയിനില്‍ ടിക്കറ്റ് പരിശോധനയുടെ പേരിൽ മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകൻ പ്രമോദ് പുഴങ്കര. ഒരു മനുഷ്യന് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും ലഭിക്കുമെന്ന് ഉറപ്പില്ലാത്ത, പൊലീസിന്റെ തേർവാഴ്ച്ച നടക്കുന്ന ഒരു സംസ്ഥാനത്തിരുന്നുകൊണ്ട് എങ്ങിനെ നവ കേരളം ഉണ്ടാക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.

പ്രമോദ് പുഴങ്കര എഴുതുന്നു:

കണ്ണൂരിൽ തീവണ്ടിയിൽ കേരള പൊലീസിലെ ഒരു  എ എസ് ഐ ടിക്കറ്റ് പരിശോധനയുടെ പേരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിന്റെ അല്പസമയത്തെ ദൃശ്യം മാത്രമാണിതെന്നും ഇയാളെ നീണ്ട നേരം തീവണ്ടിയിലിട്ട് മർദ്ദിക്കുകയും പേരുവിവരങ്ങൾ പോലും രേഖപ്പെടുത്താതെ ഇറക്കിവിടുകയും ചെയ്‌തെന്ന് സഹയാത്രികർ പറയുന്നു. ബൂട്ടിട്ട കാലുകൊണ്ട് അയാളുടെ വാരിയെല്ലിൽ ചവിട്ടുന്ന ദൃശ്യങ്ങളാണ്  നാം കാണുന്നത്. എന്നിട്ടും നമ്മളിപ്പോഴും കൊട്ടിഘോഷിക്കുന്നത് നവകേരളം ഉണ്ടാക്കുന്നതിന്റെ കോലാഹലങ്ങളാണ്. ഒരു മനുഷ്യന് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും ലഭിക്കുമെന്ന് ഉറപ്പില്ലാത്ത, പൊലീസിന്റെ തേർവാഴ്ച്ച നടക്കുന്ന ഒരു സംസ്ഥാനത്തിരുന്നുകൊണ്ടാണ് നവകേരളം ഉണ്ടാക്കുന്നത്. ആത്മാഭിമാനം പണയം വെച്ച വിധേയന്മാരുടെ തൊമ്മിക്കൂത്തു കണ്ട് താളം പിടിക്കുന്ന ഭരണാധികാരികൾക്ക് സുഖിച്ചു വാഴാനുള്ള മറ്റൊരു സമൂഹമായി നാം അതിവേഗം തരം താഴുകയാണ്. 

നിയമവാഴ്ച - Rule  of  law - എന്നതാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണം. ആ നിയമം ജനാധിപത്യപരമായ നിയമമാക്കാനുള്ള ശ്രമങ്ങളും സമരങ്ങളും ഒപ്പം വേണം താനും. ഇവിടെയാണെങ്കിൽ നിലവിലുള്ള എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് കേരളത്തിലെ പൊലീസ്-ആഭ്യന്തര വകുപ്പ്-അതിനെ ഭരിക്കുന്ന മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി-  ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല. 

തീവണ്ടിയിൽ നടന്ന മർദ്ദനത്തിന്റെ  കുറച്ചു നിമിഷങ്ങളെങ്കിലും ദൃശ്യരൂപത്തിൽ പകർത്താൻ നീതിബോധമുള്ള ഒരു സഹയാത്രികൻ തയ്യാറായതുകൊണ്ടാണ് നാമിപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ഇടവന്നത്. കേരള പൊലീസ് നടത്തുന്ന എത്രയോ മർദ്ദനങ്ങളും അധിക്ഷേപങ്ങളുമാണ് ഇത്തരത്തിലൊന്നും രേഖപ്പെടുത്താൻ കഴിയാതെ, ഇരകൾ പരാതിയുമായി പോകാൻ ധൈര്യപ്പെടാതെ മാഞ്ഞുപോകുന്നത് എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. പൊലീസ് നടത്തുന്ന മനുഷ്യാവകാശ, നിയമ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളിൽ സത്വര നടപടികൾ ഒരിക്കലും ഉണ്ടാകാത്തതാണ് ഇത്തരം മർദ്ദന ഭീകരത ദൈനംദിന സംഭവങ്ങളായി മാറുന്നതിന്റെ ഒരു കാരണം. 

തങ്ങൾ ഭരണത്തിലിരിക്കുന്നു  എന്നതുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെ എല്ലാ തോന്ന്യാസങ്ങളേയും കണ്ണടച്ചു ന്യായീകരിക്കാൻ പുറപ്പെടുന്നവർ ഒട്ടും കുറയാതെ ജനശത്രുക്കളുടെ കൂട്ടത്തിൽ പെടുന്നവരാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും രണ്ടാം പിണറായി മന്തിസഭയുടെ സമയത്തും പൊലീസ് വകുപ്പിന്റെ നിയന്ത്രണം തീർത്തും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നത്. വകുപ്പിനെ ഭരിക്കുന്ന പിണറായി വിജയന് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ശേഷിയില്ല എന്ന് ഞാൻ കരുതുന്നില്ല. പാർടി ജില്ലാ സമ്മേളനങ്ങളെ കെ-റെയിൽ പദ്ധതിയുടെ പ്രചാരണ യോഗങ്ങളാക്കുന്ന വിചിത്രമായ സംഘടനാ ബോധം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹത്തിന് പൊലീസിന്റെ കാര്യത്തിൽ എന്തെങ്കിലും വ്യക്തതക്കുറവുണ്ട് എന്ന് ധരിക്കാൻ പ്രയാസമാണ്. 

അപ്പോൾ പ്രശ്നം കാഴ്ചപ്പാടിന്റെയാണ്. ഇങ്ങനെയൊക്കെയാണ് പൊലീസ് പെരുമാറേണ്ടതെന്നും പൊതുസമൂഹം പൊലീസിനെ ഭയന്നാണ് ജീവിക്കേണ്ടതെന്നും മൂന്നാംമുറയടക്കമുള്ള മനോവീര്യം പൊലീസിന് വേണ്ടതുണ്ട് എന്നുമാണ് ആഭ്യന്തര മന്ത്രിയുടെ കാഴ്ചപ്പാട് എന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. അത് തിരുത്തണമെന്നും ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിലുള്ള പൊലീസ് സേന അപകടമാണെന്നും ഉറക്കെ പറയാൻ കേരള സമൂഹത്തിലെ വലിയൊരു വിഭാഗം അറച്ചു നിൽക്കുന്നതു കൊണ്ടുകൂടിയാണ് പൊലീസ് ഇത്രയും പരസ്യമായി നിയമലംഘനം നടത്തുന്നത്. 

കേരളത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിശബ്ദത പുലർത്തുന്ന ഓരോ ജനാധിപത്യ വിശ്വാസിയും ഓരോ പൗരനും കല്ലിനുമേൽ കല്ലുവെച്ചു  പടുത്തുയർത്തന്നത് ഒരു ജനാധിപത്യവിരുദ്ധ പൊലീസ് വാഴ്ചയെയാണ്. പൗരന്മാരുടെ ആത്മാഭിമാനവും രാഷ്ട്രീയാവകാശങ്ങളും ഇത്തരത്തിൽ പരസ്യമായി ചവിട്ടിയരയ്ക്കപ്പെടുമ്പോൾ പൊതിച്ചോറിന്റെ വൈകാരിക കഥാപ്രസംഗങ്ങൾ നടത്തി കാലം കഴിച്ചുകൂട്ടുന്ന ഇടതുപക്ഷ യുവജന സംഘടനയൊക്കെ ചരിത്രത്തിലെ ദുരന്തസാക്ഷ്യമാകും. 

നിയമവാഴ്ചയെ സംരക്ഷിക്കാനാണ് പൊലീസ് സേനയെ ശമ്പളം കൊടുത്ത് ഒരു ജനാധിപത്യ സമൂഹം നിലനിർത്തുന്നത്. പൊലീസ് സേന തന്നെ നിയമവാഴ്ചയുടെ ലംഘകരാകുമ്പോൾ അവർ പൊലീസുകാരല്ല, സായുധരായ ഗുണ്ടകളാണ്. കേരളീയർ ഈ ഗുണ്ടകൾക്കെതിരെ ചെറുത്തുനിൽക്കേണ്ടിയിരിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More