തിരുവനന്തപുരം: പി ഡബ്ലൂ ഡി റെസ്റ്റ് ഹൌസുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം വന്നതിനുശേഷം വലിയ പ്രതികരണമാണ് സഞ്ചാരികളില്‍ നിന്നും വാണിജ്യാവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ലഭിച്ചത്. ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 65,34,301 രൂപ റസ്റ്റ് ഹൗസുകളിലെ വരുമാനമായി ലഭിച്ചു. ഇതിൽ 52,57,368 രൂപയും ലഭിച്ചത് ഓൺലൈൻ ബുക്കിംഗിലൂടെയാണ്. 8378 ആളുകൾ രണ്ടു മാസത്തിനകം ഓൺലൈൻ സംവിധാനം ഉപയോഗിച്ചു.
മെച്ചപ്പെട്ട താമസ സൌകര്യം ഉറപ്പുവരുത്താനും അതിഥി മര്യാദകള്‍ പാലിക്കുന്നതില്‍ പ്രഫഷണല്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയാണ്. നാലു ബാച്ചുകളായി മറ്റുള്ളവർക്ക് ഈ വർഷംതന്നെ പരിശീലനം നൽകും. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഹൗസ് കീപ്പിംഗ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കിറ്റ്‌സിന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടത്തുന്നത്. സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി റസ്റ്റ് ഹൗസ് ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകാനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ ജീവനക്കാര്‍ കുറവുള്ള റെസ്റ്റ് ഹൌസുകളില്‍ കൂടുതൽ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉൾപ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. റസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. റസ്റ്റ് ഹൗസുകൾ നവീകരിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. കൂടുതൽ റസ്റ്റ് ഹൗസുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കും. റസ്റ്റ് ഹൗസുകളിൽ കേന്ദ്രീകൃത സി സി ടി വി സംവിധാനം നടപ്പാക്കും. എല്ലാ റസ്റ്റ് ഹൗസുകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തു നിന്നും നിരീക്ഷിക്കാൻ പറ്റുന്ന സംവിധാനവും കൊണ്ടുവരാനും പൊതുമരാമത്ത് ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.