തിരുവനന്തപുരം: ഐ ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കേരളാ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി തല സമിതിയെ നിയോഗിച്ചു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസില്‍ ഇതുവരെ ഐ ജിയെ പ്രതി ചേര്‍ത്തിട്ടില്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് ക്രൈബ്രാഞ്ച് സർക്കാരിന് നൽകി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പുനപരിശോധിക്കുന്നത്. 2021 നവംബർ 10 നാണ് ഐജിയെ സസ്പെൻഡ് ചെയ്തത്.
ഐ.ജിയുടെ അതിഥിയായി പൊലീസ് ക്ലബില്‍ മോൻസൻ തങ്ങിയിട്ടുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നും പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണെന്നും പരാതിക്കാരനും ആരോപിച്ചിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമുള്ള ഗുരുതര വീഴ്ചകള്‍ ഐ ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നത്.