തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം.എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്ന് മുന്‍ ദേവികുളം എം എല്‍ എ എസ്.രാജേന്ദ്രന്‍. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്തിലാണ് ഇടുക്കി ജില്ലാ പാര്‍ട്ടിയില്‍ തനിക്ക് നേരിടേണ്ടി വന്ന തിക്തമായ അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എം.മണിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശിയും ചേര്‍ന്ന് തന്നെ പലതരത്തിലും അപമാ നിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ജില്ല നേതൃത്വത്തിന് നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ല. അതസമയം പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ് എം.എം.മണി തന്നോട് ആവശ്യപ്പെട്ടത് എന്നും എസ്.രാജേന്ദ്രന്‍ പറയുന്നു. കെ.വി ശശിയുടെ നേതൃത്വത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ഇക്കാര്യം മേല്‍കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. കെ.വി ശശിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കെ.വി ശശി തന്നെ അപമാനിച്ചുവന്ന് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു.
പലതവണ എസ്.രാജേന്ദ്രന്‍ പാര്‍ട്ടി മേല്‍കമ്മിറ്റികള്‍ക്ക് നല്‍കിയ കത്തുകളെ അധികരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സി.പി.എം ജില്ലാ നേതൃത്വത്തെയും മുന്‍ മന്ത്രി എം.എം.മണിയുടെ അപ്രമാദിത്വത്തെയും ചോദ്യം ചെയ്തും പാര്‍ട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകള്‍ തുറന്നുകാട്ടിയുമാണ് എസ്.രാജേന്ദ്രന്റെ കത്ത്. രാജേന്ദ്രനോട് മൃദു സമീപനം സ്വീകരിക്കുന്ന ജയചന്ദ്രനെയും എം.എം.മണി വിഭാഗം ഭീഷണിപ്പെടുത്തിയതായി കത്തില്‍ ആരോപണമുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ സഹായിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും എം.എം മണി പറഞ്ഞതായാണ് ആരോപണം.
ഒരു ജാതിപ്പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍, തന്നെ അനുവദിക്കണമെന്നും എസ് രാജേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെടുന്നു. മറ്റൊരു പാര്‍ട്ടിയില്‍ പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും തന്റെ ആശയങ്ങള്‍ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നും നേരത്തെ അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.