പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡ് ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും കണ്ടെടുത്തു എന്നും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ റെയ്ഡ് നടന്നത് താന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായ മേപ്പടിയാന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പരിശോധിക്കാനായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ നല്‍കുന്ന വിശദീകരണം. സിനിമയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരമാണ് അവസാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരിൽ നിന്നായി തട്ടിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി കെ നിഷാദിനെതിരെ പൊലീസ് കേസ് രാജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാൾ നിലവില്‍ ഒളിവിലാണ്. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടന്‍റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.