കണ്ണൂര്‍: മാവേലി എക്സ്പ്രസ് ട്രെയിനില്‍ പൊലീസ് മര്‍ദ്ദനമേറ്റ പൊന്നന്‍ ഷമീറിനെ കണ്ണൂരില്‍ എത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഷമീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഷമീറില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷമീര്‍ വ്യക്തമായ ഒരു ഉത്തരവും നല്‍കിയില്ല. തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്.
'ഞാന്‍ കൂലിപ്പണിയും, ഹോട്ടല്‍ പണിയുമെല്ലാം എടുത്ത് ജീവിക്കുന്ന ആളാണ്. ട്രയിനിലെ ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് കേറിയതെന്ന് ഓര്‍ക്കുന്നില്ല. 35 രൂപയുടെ ടിക്കറ്റ് ആണ് എടുത്തത്. മാഹിയില്‍ നിന്നും കേറിയ എന്നെ പോലീസുകാര്‍ വടകരയില്‍ ഇറക്കി വിടുകയായിരുന്നു. അവിടെ കുറച്ച് നേരം നിന്നതിന് ശേഷം പിന്നീട് വന്ന ട്രെയിനില്‍ കോഴിക്കോടെക്ക് പോയി. അന്ന് മദ്യപിച്ചിരുന്നു. എന്നെ ട്രെയിനില്‍ നിന്നും ഇറക്കി വിട്ട സംഭവുമായി ഇത്രയും പ്രശ്നങ്ങള്‍ നടന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്' -പൊന്നന്‍ ഷമീര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാവേലി എക്സ്പ്രസ് ട്രെയിനില്‍ പരിശോധനക്കെത്തിയ പൊലീസ് ഷമീറിനോട് ടിക്കറ്റ് ആവശ്യപ്പെടുകയും അദ്ദേഹം അത് ബാഗില്‍ തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.