അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയും ചെയ്തു.
ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം വൻസുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇതിനെതിരെ പഞ്ചാബ് സര്‍ക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. ഹെലിക്കോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യുമെന്ന് അറിയിച്ച പ്രധാനമന്ത്രി റോഡ് മാര്‍ഗം തെരഞ്ഞെടുത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ വിശദീകരണം.
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചതിന് ശേഷമാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നേരത്തേ തന്നെ പഞ്ചാബ് സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും, അടിയന്തരസാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കാനുള്ള നടപടികളെടുക്കേണ്ടത് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തക്കുറുപ്പില്‍ പറയുന്നു.
അതേസമയം, കര്‍ഷകരുടെ പ്രതിഷേധത്തിനെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ എന്‍ ഡി എ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ഇത്തരം സമീപനം സ്വീകരിക്കുന്നത് കര്‍ഷകരുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്നും തരുണ്‍ ചുഗ് കുറ്റപ്പെടുത്തി. പഞ്ചാബ് സര്‍ക്കാര്‍ ബോധപൂര്‍വം പ്രധാനമന്ത്രിയുടെ റാലി അലങ്കോലമാക്കാനാണ് ഇത്തരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം.