വാഷിംഗ്‌ടണ്‍: അമേരിക്കയിലെ വര്‍ണവെറിക്ക് ഇരയായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കുടുംബത്തിന് നേരെ വീണ്ടും അക്രമണം. അക്രമണത്തില്‍ നാല് വയസുകാരി അരിയാന ഡെലന് വെടിയേറ്റു. ആക്രമണത്തെ തുടർന്ന് ഉടൻ തന്നെ അരിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനും ശാസ്ത്രക്രിയ വേണ്ടി വന്നുവെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് അരിയാനയുടെ പിതാവ് ആരോപിച്ചു. പുതുവത്സര പുലർച്ചെ മൂന്നിനായിരുന്നു കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്.
കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ വര്‍ണവെറിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യവുമായി നാലുവയസുകാരി അരിയാന ഉൾപ്പെടെ കുടുംബക്കാര്‍ മുഴുവന്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. മരണസമയത്ത് എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ജോര്‍ജ് ഫ്ലോയിഡിന്‍റെ അവസാനവാക്യം ഉപയോഗിച്ചായിരുന്നു തെരുവില്‍ പ്രതിഷേധം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക