അമൃത്സര്‍: തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നാടകമാണെന്ന് പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. 7000 പേര്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം വിചാരിച്ചു. എന്നാല്‍ പൊതുപരിപടിക്കായി ഒരുക്കിയ കസേരകള്‍ ബാക്കിയാവുകയായിരുന്നു. കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ വെറും 700 പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ. ഇക്കാര്യം എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണത്തെ ബാധിക്കുമെന്ന് മനസിലായതിനാലാണ് സുരക്ഷാ വീഴ്ചയെന്ന ആരോപണം ഉയര്‍ത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും നേരത്തെ തുറന്നടിച്ചിരുന്നു.
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ കര്‍ഷകര്‍ തടഞ്ഞത്.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ സംവീധാനത്തില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ഒരു വര്‍ഷമായി കര്‍ഷകരെ കാണാത്ത മോദിയോട് ജനങ്ങള്‍ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും മോദിയെ കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ലെന്നും ഇക്കാര്യം മറച്ച് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പഞ്ചാബ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.