ജറുസലേം: ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സൺ. ഫലസ്തീന്‍ അനുകൂലികള്‍ നടത്തുന്ന റാലികളുടെ ചിത്രം പങ്കുവെച്ചാണ് എമ്മ ഫലസ്തീന് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചിരിക്കുന്നത്. ആസ്ട്രേലിയന്‍ എഴുത്തുകാരി സാറ അഹ്‌മദിന്റെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഫലസ്തീന്‍ അനുകൂലികളുടെ വ്യാപകമായ ലൈക്കും ഷെയറുമാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഫലസ്തീനില്‍ ഇസ്രയേല്‍ 11ദിവസം തുടര്‍ച്ചയായി നടത്തിയ ഗാസ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് എമ്മ വാട്സണ്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു സമരത്തിന് പിന്തുണ അറിയിക്കണമെങ്കില്‍ നമ്മള്‍ അതിന്‍റെ ഇരകള്‍ ആകണമെന്നില്ല. നമ്മുടെ വേദനകളോ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളോ ഒന്നാകണമെന്നുമില്ല. ഒരേ വികാരമല്ലെങ്കിലും ഒരേ സ്ഥലത്തല്ല ജീവിക്കുന്നത് എങ്കിലും ഭൂമിയില്‍ ആണെന്നത് കൊണ്ട് എനിക്ക് നിങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കുമെന്ന സാറ അഹ്‌മദിന്റെ വാക്കുകളാണ് എമ്മ വാടസണ്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
അതേസമയം, എമ്മ വാട്സന്‍റെ പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. എമ്മ ഇസ്രയേല്‍ ജനത്തിന്‍റെ മതവികാരം വൃണപ്പെടുത്തുകയാണെന്ന് ഇസ്രയേലിലെ വലതുപക്ഷ കക്ഷിയായ ലികുഡ് പാർട്ടി നേതാവും യുഎന്നിലെ ഇസ്രയേൽ മുൻ അംബാസഡറുമായ ഡാന്നി ഡനൻ ആരോപിച്ചു. ഫിക്ഷന്‍ സിനികളിലെ ലോകവുമായി യഥാര്‍ത്ഥ ലോകത്തെ കൂട്ടികലര്‍ത്തരുതെന്ന് യുഎന്നിൽ ഇസ്രയേലിന്റെ നിലവിലെ പ്രതിനിധി ഗിലാഡ് എൻഡനും എമ്മയെ വിമര്‍ശിച്ചു. എമ്മ വാട്‌സൺ 2014 മുതൽ യുഎൻ വുമൺ ഗുഡ്‌വിൽ അംബാസഡറാണ്. ഇൻസ്റ്റയിൽ 64.3 ദശലക്ഷം പേരാണ് ഹാരിപോർട്ടർ നായികയെ പിന്തുടരുന്നത്. ഇസ്രയേലിൽ നിന്ന് എതിർപ്പുകളുണ്ടായിട്ടും ഇൻസ്റ്റഗ്രാമിലെ തന്‍റെ കുറിപ്പ് പിൻവലിക്കാൻ നടി തയ്യാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക