കേരളത്തില്‍ ഏറ്റവും മോശപ്പെട്ട രീതിയില്‍ ഭരിയ്ക്കപ്പെടുന്ന വകുപ്പ് ഇതാണ് എന്ന ചോദ്യത്തിന് പത്രം വായിക്കുന്ന ഏതു കൊച്ചുകുട്ടിയും ആഭ്യന്തരം എന്നുതന്നെ മറുപടി പറയും. ദിനേന കേള്‍ക്കുന്ന വാര്‍ത്തകളില്‍ അതുണ്ട്. ലോകകപ്പ് മരണങ്ങളും, പോലീസിന്‍റെ അനാസ്ഥ കൊണ്ടും ഒത്തുകളികൊണ്ടും കഴിഞ്ഞ അഞ്ചാറുവര്‍ഷമായി നടക്കുന്ന അനര്‍ത്ഥങ്ങളും കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അങ്ങനെയൊരു നിഗമനത്തില്‍ മാത്രമേ എത്തിച്ചേരാന്‍ കഴിയൂ. ക്രിമിനലുകളെപ്പോലും വെല്ലുന്ന തരത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളുടെ മെക്കെട്ടുകേറുന്ന സംഭവ പരമ്പരകള്‍ തുടരുകയാണ്. രണ്ടാം പാദത്തില്‍ ഇപ്പോള്‍ തുടരുന്നതടക്കം 2016 മുതല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് അക്കാരണങ്ങള്‍ കൊണ്ടുതന്നെ രണ്ടാം തവണയും അധികാരം ലഭിച്ചു. മികച്ച പ്രവര്‍ത്തനം നടത്തി എന്ന് പേര് കേള്‍പ്പിച്ചവരെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയത്. കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കണമെന്നായിരുന്നു മികച്ച പെര്‍ഫോമന്‍സ് നടത്തിയവരെ മാറ്റിനിര്‍ത്തുമ്പോള്‍ പറഞ്ഞ കാരണം. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും പഴി കേള്‍പ്പിച്ച ആഭ്യന്തര വകുപ്പ് മന്ത്രി മാത്രം മാറിയില്ല. 8 മാവോവാദി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്തിന് ശേഷം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന് മാലോകരോട് പറഞ്ഞ പൊലീസിന്‍റെ മനോവീര്യം കാക്കാന്‍ പിണറായി വീണ്ടും ആഭ്യന്തര മന്ത്രിയായി.
അലന്‍-താഹമാരെ യു എ പി എ ചുമത്തി ജയിലടച്ച പൊലീസിന്‍റെ എല്ലാ വാദങ്ങളും തള്ളി കോടതി ജാമ്യം നല്‍കിയപ്പോഴും ആഭ്യന്തര വകുപ്പ് മന്ത്രി ആ ''ചായകുടിക്കാന്‍ പോയി'' എന്ന പരമര്‍ശം പിന്‍വലിക്കാന്‍ തയാറായില്ല. കെവിന്‍ കൊലപാതകം നടക്കുന്നതിനു സാഹചര്യമുണ്ടാക്കിയതിന്റെ പേരില്‍, മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനാസ്ഥ കാട്ടിയത്ന്റെ പേരില്‍, ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോട്ടില്‍ വലിച്ചിഴച്ചതിന്റെ പേരില്‍, പാലത്തായി പോക്സോ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നതിന്‍റെ പേരില്‍, അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്നങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പ് പഴി കേട്ടപ്പോഴെല്ലാം അതിനെ ന്യായീകരിക്കുകയോ, അതില്‍ മൌനം അവലംബിക്കുകയോ ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര വകുപ്പ് മന്ത്രി സ്വീകരിച്ചത്. വരാപ്പുഴയിലെ ശ്രീജിത്ത് ഉള്‍പ്പെടെ 2019 വരേ 25 ഓളം പേര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിട്ടുണ്ട്. ചിലത് മര്‍ദ്ദനം മൂലം ചിലത് ആത്മഹത്യ! ഏറ്റവും ഒടുവില്‍ മാവേലി എക്സ്പ്രസില്‍ ഒരു യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിക്കൂട്ടുന്നതും നമുക്ക് കാണേണ്ടിവന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസിന്റെ മൂക്കിനു താഴെ ബിന്ദു അമ്മിണി എന്ന ആക്ടീവിസ്റ്റ് പലവട്ടം ആക്രമിക്കപ്പെട്ടു. കോടതി സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ ആഭ്യന്തര വകുപ്പ് തയാറാകുന്നില്ല എന്ന് ബിന്ദു അമ്മിണി നേരത്തെ തന്നെ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഇത്രയൊക്കെയായിട്ടും സിപിഎം എന്ന പാര്‍ട്ടിയിലോ അതിന്റെ സെക്രട്ടേറിയറ്റിലോ ആഭ്യന്തരമന്ത്രിക്കെതിരെ ഒരു പരാതിയും ഉയരാത്തത് എന്തുകൊണ്ടാണ്? മോശം പെര്‍ഫോമന്‍സിന്‍റെ പേരില്‍ അദ്ദേഹം മാറ്റിനിര്‍ത്തപ്പെടാത്തത് എന്തുകൊണ്ടാണ്? വി എസിന് കോടിയേരി എന്നതുപോലെ, ഇ എം എസിന് കൃഷ്ണയ്യര്‍ എന്നപോലെ ഒന്നാം നായനാര്‍ മന്ത്രിസഭയില്‍ ടി കെ രാമകൃഷ്ണന്‍ എന്ന പോലെ ഒരു മുഴുവന്‍ സമയ ആഭ്യന്തരമന്ത്രി വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് തോന്നിയില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് തോന്നേണ്ടതല്ലേ? ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തോന്നേണ്ടതല്ലേ? എന്തുകൊണ്ട് അങ്ങനെയൊന്നും ആര്‍ക്കും തോന്നുന്നില്ല? അതല്ലെങ്കില്‍ ഈ ഇടതുമുന്നണി, സിപിഎം സെക്രട്ടേറിയറ്റ് എന്നൊക്കെ പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യായങ്ങളാണോ? ജനാധിപത്യത്തെ കുറിച്ച് വാചാലരാകുമ്പോള്‍ ഇടയ്ക്കൊന്ന് ചിന്തിക്കുന്നത് നല്ലതാണ്. അതെന്തായാലും ജനങ്ങളുടെ മേക്കെട്ട് നിരന്തരം തളപ്പിട്ടുകയറുകയും അത്യാവശ്യഘട്ടങ്ങളില്‍ അവരെ കയ്യോഴിയുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും, അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നാല്‍ കൂടുതല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത. അതുകൊണ്ട് ഒന്നാമതായി ചെയ്യാനുള്ളത് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയുക എന്നതാണ്. രണ്ടാമതായി ചെയ്യാനുള്ളത് ആഭ്യന്തര വുകുപ്പിനു സ്വന്തമായി ഒരു മന്ത്രിയെ ചുമതലപ്പെടുത്തുക എന്നതാണ്. ഇതിന് പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിയും തയാറാകണം.അതെ പൊലീസ് രാജിന്റെ പേരില്‍ കെ. കരുണാകരനെയും അച്യുതമേനോനെയുമൊക്കെ കുറ്റം പറയുന്ന നിങ്ങള്‍ കണ്ണാടി നോക്കുന്നത് നന്നായിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക