പഠിച്ചിട്ടും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത പലതും ഒളിപ്പിച്ച് വച്ചിരിക്കുന്ന കലവറയാണ് മനുഷ്യശരീരം. ഇപ്പോള്‍ ഇതാ മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സ്വറ്റ്‌സർലാന്റിലെ ബേസൽസ് സർവ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. താടിയെല്ലിനോട് ചേര്‍ന്നാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്. പല്ലു കടിക്കുമ്പോഴും ചവക്കുമ്പോഴുമെല്ലാം ദൃശ്യമാവുന്ന താടിയെല്ലിലെ മാസെറ്റര്‍ പേശിയിലാണ് ഈ അവയവം നിലകൊള്ളുന്നത്.
മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി. 'മസ്‌കുലസ് മാസെറ്റർ പാർസ് കൊറോനിഡേ' എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലില്‍ വിശദമായ പഠന റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
12 മൃതശരീരങ്ങളില്‍ നിന്നും തലകള്‍ വേര്‍പെടുത്തി ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ സൂക്ഷിച്ചു കൊണ്ട് നടത്തിയ അതിബൃഹത്തായ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. 16 മൃതശരീരങ്ങളില്‍ സിടി സ്‌കാന്‍ ഉപയോഗിച്ചും വിശദ പരിശോധന നടത്തി. ജീവനുള്ള മനുഷ്യരിലെ വിവര ശേഖരണത്തിന് ഗവേഷകര്‍ സ്വയം എംആര്‍ഐ സ്‌കാനിന് വിധേയരാവുകയും ചെയ്തു. മനുഷ്യശരീരത്തിൽ ഇനിയും കണ്ടെത്താനും അറിയാനും പലതുമുണ്ടെന്ന് അവര്‍ പറയുന്നു.