കവരത്തി: ടിപിആര്‍ നിരക്ക് പൂജ്യമായിട്ടും ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണക്കൂടം. ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ആരാധനാലയങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം പ്രബല്യത്തില്‍ വന്നതോടെ ജുമുഅ നമസ്ക്കാരം അനുവദിക്കാത്തതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിലവിൽ ലക്ഷദ്വീപിൽ നാല് ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല. ഇതറിയാതെ കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. എന്നാല്‍ പൊലീസെത്തി പള്ളികളടപ്പിക്കുകയായിരുന്നു. പൊലീസ് പള്ളികള്‍ അടച്ച് കാവല്‍ നിന്നതോടെ ജുമുഅ നമസ്ക്കാരം തടസപ്പെട്ടു. ഇതോടെ വിശ്വാസികള്‍ പള്ളിക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെയാണ് അഡ്മിനിസ്ട്രേഷന്‍ പിരിച്ചുവിട്ടത്. ഇതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഭരണക്കൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.