അമൃത്സര്‍: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞവര്‍ക്ക് 200 രൂപ പിഴ ചുമത്തി പഞ്ചാബ് സര്‍ക്കാര്‍. പ്രതിഷേധറാലിയില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതിനെതിരെ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞത്. ഇതേ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് ഫ്ലൈ ഓവറില്‍ കുടുങ്ങേണ്ടി വന്നു. സുരക്ഷാ വീഴ്ച്ചയില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയും ചെയ്തിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കും. എൻഐഎ അന്വേഷണം എന്ന വാദം കേന്ദ്രം ആവർത്തിക്കാനാണ് സാധ്യത. കേസ് തിങ്കളാഴ്ച പരിഗണിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നരേന്ദ്രമോദിക്ക് സുരക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നാടകമാണെന്ന് പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 7000 പേര്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം വിചാരിച്ചു. എന്നാല്‍ പൊതുപരിപടിക്കായി ഒരുക്കിയ കസേരകള്‍ ബാക്കിയാവുകയായിരുന്നു. കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ വെറും 700 പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ. ഇക്കാര്യം എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണത്തെ ബാധിക്കുമെന്ന് മനസിലായതിനാലാണ് സുരക്ഷാ വീഴ്ചയെന്ന ആരോപണം ഉയര്‍ത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തുറന്നടിച്ചിരുന്നു.