തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൌണ്‍ നടപ്പിലാക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കും. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്‍റീനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റം വരുത്തിയതെന്നും മന്ത്രി പറഞ്ഞു. ഒമൈക്രോണ്‍ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, ആരോഗ്യവകുപ്പിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തിലും മന്ത്രി വിശദീകരണം നല്‍കി. വളരെ പഴയ ഫയലുകളാണ് കാണാതായത്. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പാണ് ഫയലുകള്‍ കാണുന്നില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അതിനാല്‍ തന്നെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.