കൊച്ചി: മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. ആക്രമണത്തിന് ഇരയാകുന്ന വ്യക്തിക്കാണ് ഇവിടെ ശബ്ദമില്ലാതെയാകുന്നതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ഒരു വ്യക്തി അതിക്രമണത്തിന് ഇരയാവുകയും തനിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയും, അതിന് ശേഷം സാമൂഹിക ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുന്നത് ഇരകള്‍ക്ക് വളരെ മാനസിക സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണെന്നും അഞ്ജലി മേനോന്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള 5 വർഷത്തിനിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗീക അതിക്രമണത്തിന് ഇരയായ സ്ത്രീകള്‍ ഹേമ കമ്മീഷന് മുന്‍പില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല അതിക്രമങ്ങളും തുറന്ന് പറഞ്ഞത് നീതി പ്രതീഷിച്ചാണ്. എന്നാല്‍ ഇതുവരെ ഒരു മാറ്റവും തൊഴിലിടങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നിരാശയാണ് നല്‍കുന്നതെന്നും അഞ്ജലി മേനോന്‍ അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി ഇതുവരെ ഒരു നിയമം പോലും ഉണ്ടായിട്ടില്ല എന്നതും ഈ കാലഘട്ടത്തില്‍ ഓര്‍ക്കണം. പലപ്പോഴും പുതുതലമുറയില്‍ നിന്നും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ ലഭിക്കാതെ ഇരിക്കുന്നത് വളരെ വേദനാജനകമാണ്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും, അന്വേഷണത്തിന്‍റെ അവസാനം ഇരക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.