ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ എസ് യുവിനും യൂത്ത് കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡി വൈ എഫ് ഐ നേതാവ് എം സ്വരാജ്. കലാലയങ്ങളെ കുരുതിക്കളമാക്കുവാന്‍ കൊലക്കത്തിയുമായി ഉറഞ്ഞുതുളളിയ കാലം മുതലാണ് കെ എസ് യുവിനെ കാമ്പസുകള്‍ വെറുത്തുതുടങ്ങിയതെന്ന് എം സ്വരാജ് പറഞ്ഞു. 'മാനവരാശിയുടെ ശത്രുക്കളായ കോണ്‍ഗ്രസ് നരാധമന്മാരുടെ കൊടിയ നരഹത്യക്കെതിരെ നാടുണരും. കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്. ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാർ തല്ലിക്കൊഴിച്ചത് ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ... കലാലയത്തിന്റെ കണ്ണിലുണ്ണിയെ. കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ കെ എസ് യു വിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ കെ എസ് യു വിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന് കെ എസ് യു മാറിക്കഴിഞ്ഞു.
കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്. മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ, കൊടിയ നരഹത്യകൾക്കെതിരെ ഈ നാടുണരും.
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച. കൊലക്കത്തിയുടെ മുന്നിലും വെൺപതാകയേന്തി പൊരുതിനിൽക്കുന്ന SFI പോരാളികൾക്ക് ,ത്യാഗ സഹനങ്ങളുടെ ആൾരൂപങ്ങൾക്ക് അഭിവാദനങ്ങൾ... മരണത്തെ തോൽപിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങൾ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക