തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർധിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിർദേശം നൽകി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും കൊടി മരങ്ങള്‍ക്ക് നേരെയും വ്യാപകമായ അക്രമണം ആണ് നടക്കുന്നത്. ഇതിന്പിന്നാലെയാണ് വി ഡി സതീശന് സുരക്ഷ വർധിപ്പിച്ചത്. പ്രാദേശിക പരിപാടികളിൽ ഉൾപ്പെടെ എക്‌സ്‌കോർട്ട് വേണമെന്ന് നിർദേശം.
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയും സുരക്ഷ വർധിപ്പിക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തിന്‍റെ വീടിന് മുന്‍പില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തണം എന്നുമാണ് ഇന്‍റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇടുക്കി ജ്യുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. ഇന്നലെ വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു.