അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സുരക്ഷാ വീഴ്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സമയത്ത് കേന്ദ്രത്തിനോടോ, പഞ്ചാബ് സര്‍ക്കാരിനോടോ പ്രത്യേക താത്പര്യങ്ങള്‍ കാണിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഘട്ടത്തിലോ അതിന് ശേഷമോ ആരോടെങ്കിലും പ്രത്യേകം താത്പര്യം കാണിച്ചു എന്ന ആരോപണം ഉയരാതെയിരിക്കാനാണ് ജുഡീഷ്യറിയിൽ പരിചയം സിദ്ധിച്ച ആളെ തലപ്പത്ത് നിയോഗിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രിയുടെ വാഹനം കര്‍ഷകര്‍ തടഞ്ഞത്. ഒരുവര്‍ഷമായി കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവത്ത പ്രധാനമന്ത്രിയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്നായിരുന്നു കര്‍ഷകരുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.