അമ്മായിയമ്മമാര്‍ മരുമക്കളോട് ക്രൂരത കാണിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി. ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീക്കെതിരെ ക്രൂരത ചെയ്യുമ്പോള്‍ സംഭവം അതീവഗുരുതരമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ മീര എന്ന സ്ത്രീ തനിക്കെതിരായ ശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മീരയുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവിനോട് വിദേശത്തേക്ക് പോകരുതെന്നും കുടുംബത്തോടൊപ്പം താമസിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. അത് ഭര്‍തൃമാതാവിന് യുവതിയോട് അതിയായ ദേഷ്യമുണ്ടാക്കുകയും അവര്‍ നിരന്തരം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുമായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. മകളെ സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും അമ്മായിയമ്മ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. കേസില്‍ ഭര്‍തൃമാതാവ് കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭര്‍ത്താവ് വിദേശത്തുളളപ്പോള്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു. മരുമകളെ സംരക്ഷിക്കേണ്ട ചുമതല അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിനുപകരം അവര്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരിലും മറ്റുകാരണങ്ങള്‍ പറഞ്ഞും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്ന് കോടതി പറഞ്ഞു. അവരുടെ പ്രായം കണക്കിലെടുത്ത് നിലവിലെ ഒരു വര്‍ഷം തടവ് എന്ന ശിക്ഷ മൂന്ന് മാസമായി കുറയ്ക്കുകയാണെന്നും കോടതി വ്യക്തമാക്കി.