തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പാര്‍ട്ടി സമ്മേളനത്തിനോട് അനുബന്ധിച്ച് സിപിഎം നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസ് എടുത്തു. പാറശാല പഞ്ചായത്ത് അംഗം സലൂജ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. പാറശാല പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി പ്രസിഡന്‍റ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്.സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, മെഗാ തിരുവാതിരക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് മെഗാ തിരുവാതിര നടത്തിയതിനെതിരെയാണ് സിപിഎമ്മിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കാവു എന്ന ആരോഗ്യവകുപ്പിന്‍റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കുമ്പോള്‍ കൂടിച്ചേരലിന് സര്‍ക്കാര്‍ തന്നെ വേദിയോരുക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്.