മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി തുറന്നുപറഞ്ഞതോടെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പ്രതികരിക്കേണ്ടി വന്നിരുന്നു. താരസംഘടനയായ എ എം എം എയില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരിക്കൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോവില്ല എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
കേസില്‍ ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. അതിനുപിന്നാലെ നടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്. യുവതാരങ്ങളെല്ലാം നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് റീ ഷെയര്‍ ചെയ്തതിനുശേഷം അര്‍ധരാത്രിയോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്തത്.
നടി ആക്രമിക്കപ്പെട്ടിട്ട് വർഷങ്ങൾ കഴിയുമ്പോഴും മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും സംവിധായകരും മറ്റു പിന്നണി പ്രവർത്തകരും ഇപ്പോഴും ആരോപണ വിധേയനായ നടന്റെ കൂടെയാണ്. സൂപ്പർ താരങ്ങൾക്കുപോലും അയാളെ തള്ളിപ്പറയാൻ കഴിയില്ലെന്നാണ് സിനിമാ ഇൻഡസ്ട്രിക്കുള്ളിലെ അടക്കം പറച്ചിൽ. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മാണ കമ്പനിയും 'റൈറ്റ് റിലീസ്' എന്ന വിതരണക്കമ്പനിയും തുടങ്ങിയതോടെയാണ് ദിലീപ് സിനിമാമേഖലയില്‍ സുശക്തനായി തീർന്നത്. സഹോദരനൊപ്പവും മറ്റ് ബന്ധുക്കള്‍ക്കൊപ്പവും ചേര്‍ന്ന് മറ്റു ചില നിര്‍മ്മാണ കമ്പനികള്‍ കൂടി തുടങ്ങിയതോടെ സിനിമാമേഖലയില്‍ പല കുതികാല്‍വെട്ടുകള്‍ക്കും സ്വര്‍ണ്ണപ്പാരകള്‍ക്കും ദിലീപ് തുടക്കമിടുക കൂടിയായിരുന്നുവത്രേ.
തന്റെ നിര്‍മ്മാണ കമ്പനികള്‍ വഴി പല സംവിധായകര്‍ക്കും ഡേറ്റുകള്‍ നല്‍കുകയും സിനിമയുടെ നിര്‍മ്മാണം വൈകിപ്പിക്കുക വഴി അവരെ മറ്റു താരങ്ങളുടെ സിനിമകളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുകയെന്ന വിദ്യയായിരുന്നു പ്രധാനമായും ദിലീപ് പയറ്റിയിരുന്നത്. സൂപ്പർ താരങ്ങൾപോലും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു. ഡി സിനിമാസ് എന്ന പേരില്‍ ചാലക്കുടിയില്‍ തീയേറ്റര്‍ സമുച്ചയം ആരംഭിച്ചതോടെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലും ദിലീപ് ശക്തനായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ച തീയേറ്റര്‍ സമരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ത്ത് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയതോടെ ആ മേഖലയിലും ദിലീപ് ആധിപത്യമുറപ്പിച്ചു. താരസംഘടനയായ അമ്മയുടെ ട്രഷറര്‍ പദവിക്കൊപ്പം എക്‌സിബിറ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് പദവിയും വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും സംഘടനയില്‍ അംഗത്വം കൂടിയായതോടെ മലയാള സിനിമയുടെ സര്‍വമേഖലകളിലും ദിലീപ് പിടിമുറുക്കി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ ഒരു താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരമായിരുന്നു അത്.
ആരുടെ ചിത്രം ഏതു സമയത്ത് റിലീസ് ചെയ്യപ്പെടണമെന്നും ഒരാള്‍ അഭിനയിച്ച ചിത്രം എത്രനാള്‍ തീയേറ്ററുകളില്‍ കളിക്കണമെന്നും ഏതു ചിത്രം റിലീസിനെടുക്കണമെന്നും ഏതു ചിത്രത്തെ തഴയണമെന്നും ആര് ആരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നുമൊക്കെ നിശ്ചയിക്കാന്‍ തക്കവണ്ണമുള്ള ഒരു ചലച്ചിത്ര കുത്തകാധിപധിയുടെ തലത്തിലേക്ക് അതോടെ അയാള്‍ വളരുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ പോലും ആ വളര്‍ച്ചയില്‍ നിഷ്പ്രഭരായി. അതൊക്കെയാണ് ദിലീപിനെ എതിര്‍ക്കാനോ കുറ്റപ്പെടുത്താനോ പലരെയും വിലക്കുന്ന പ്രധാന കാര്യങ്ങള്‍.