കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നാളെ വിധി പറയും. 105 ദിവസം നീണ്ടുനിന്ന വിസ്താരത്തിനോടുവില്‍ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാരാണ് വിധി പറയുക. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്. സിസ്റ്റര്‍ അഭയ കൊലക്കേസ്, കൊട്ടിയൂര്‍ പീഡനക്കേസ് എന്നീ രണ്ട് കേസുകള്‍ക്ക് ശേഷം കത്തോലിക്കാ സഭയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ബിഷപ് ഫ്രാങ്കോയുടേത്.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. പരാതി നല്‍കിയിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികൾ. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരുടെ മൊഴിയും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, 25 കന്യാസ്ത്രീകൾ, 11 വൈദികർ ഇവരുടെ രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരെല്ലാം വിസ്താരത്തിനെത്തിയിരുന്നു.