കൊച്ചി: നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട് പൂട്ടികിടക്കുകയായിരുന്നു. ദിലീപിന്‍റെ സഹോദരിയാണ് പരിശോധനക്കായി വീട് തുറന്ന് നല്‍കിയത്. ഇരുപത് പേര്‍ അടങ്ങുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനക്കാന്‍ എത്തിയത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്‍റെയും നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തതിന്‍റെയും തെളിവുകള്‍ തേടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വന്‍ പൊലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് പരിശോധനക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടിൽ പരിശോധനയ്ക്കെത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.