കോട്ടയം: ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയോട് സഭ വിവേചനപരമായാണ് പെരുമാറുന്നതെന്ന് എം ജി സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ഗവേഷക ദീപാ പി മോഹനന്‍. കത്തോലിക്കാ സഭ ലജ്ജിക്കേണ്ട സാഹചര്യമാണ് അവിടെ എന്നും ദീപ പറഞ്ഞു. കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കാനിക്കെ കുറുവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീയെ സന്ദര്‍ശിച്ചശേഷമായിരുന്നു ദീപയുടെ പ്രതികരണം.
'തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരെ പിന്തുണച്ച അഞ്ച് സഹപ്രവര്‍ത്തകരോടും മഠത്തിലുളളവര്‍ കൈക്കൊള്ളുന്നത് . മഠത്തിലുളളവര്‍ ഇവരോട് സംസാരിക്കാറില്ല. വെവ്വേറേ ഇടങ്ങളിലാണ് പ്രാര്‍ത്ഥന. ഭക്ഷണവും ആവശ്യത്തിനുളള പണവും നല്‍കുമെന്നല്ലാതെ മഠത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുപ്പിക്കില്ല. തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ സ്ത്രീകളെ കേരളീയ പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്. ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. ഫ്രാങ്കോ കേസില്‍ വിധി എന്തുതന്നെയായാലും നീതിക്കുവേണ്ടി പോരാടിയവരെ ഫ്രാങ്കോയുടെ അനുകൂലികള്‍ക്ക് കൊത്തിപ്പറിക്കാന്‍ വിട്ടുനല്‍കരുത്'- ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഫ്രാങ്കോ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.