കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതേ വിട്ട കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്വേഷി പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ അജിത കുന്നിക്കല്‍. നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവർക്ക്, കയ്യൂക്കുള്ളവർക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോ എന്നും ഈ നാട്ടിലെ സ്ത്രീകളെല്ലാം നാടുവിടണോ എന്നും അവര്‍ ചോദിക്കുന്നു. ഐസ്ക്രീം പാർലർ കേസിലും നടിയെ ആക്രമിച്ച കേസിലും സാക്ഷികളുടെ മൊഴിമാറ്റം ഒരു പ്രധാന കാരണമായിരുന്നുവെങ്കിൽ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരു സാക്ഷി പോലും മൊഴി മാറ്റിപറഞ്ഞിട്ടില്ല. എന്നിട്ടും എന്താണ് കേസിന് സംഭവിച്ചത്. കേരളത്തിലെ സ്ത്രീകൾ ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേറ്റ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തുണയ്ക്കുന്ന മറ്റു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണ്- കെ അജിത ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കന്യാസ്ത്രീമഠങ്ങളിൽ നടക്കുന്ന അതിഭീകരമായ ലൈംഗികപീഡനങ്ങളുടെ കഥകളിൽ അടുത്ത കാലത്ത് ഏററവും കുപ്രസിദ്ധിയാർജ്ജിച്ച കേസാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിൻേറത്. ഐസ്ക്രീം പാർലർ കേസിലും നടിയെ ആക്രമിച്ച കേസിലും സാക്ഷികളുടെ മൊഴിമാറ്റം ഒരു പ്രധാന കാരണമായിരുന്നുവെങ്കിൽ ഈ കേസിൽ, അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നത്തെ പ്രസ്താവനകൾ പ്രകാരം ഒരു സാക്ഷി പോലും മൊഴിമാറിയിട്ടില്ല. ഈ കേസിൽ പരമാവധി തെളിവുകൾ പൊലീസ് നല്കിയെന്ന് അവർ തന്നെ പറയുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്? ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി ബിന്ദു അമ്മിണി പറഞ്ഞതുപോലെ നാടുവിടണോ? അതോ അതി നീചമായ ഇത്തരം നീതിനിഷേധങ്ങൾക്കെതിരെ കൂട്ടത്തോടെ ഹരാക്കിരി ചെയ്യണോ നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവർക്ക്, കയ്യൂക്കുള്ളവർക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോ?
അത്രമാത്രം പ്രതിഷേധവും അമർഷവും നിരാശയുമുണ്ട് ഞങ്ങൾക്ക്. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ഇങ്ങനെ കരിങ്കൽ ഭിത്തിയോട് തലതല്ലിച്ചാവുകയേ വഴിയുള്ളോ? നമ്മുടെയൊക്കെ വോട്ടുകൾ കൊണ്ട് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാറിനും ഒന്നും പറയാനില്ലേ? ഞങ്ങൾ, കേരളത്തിലെ സ്ത്രീകൾ അവർക്കൊപ്പമാണ്--ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പം! ഇത്തരം പരാജയങ്ങളിലൂടെയാണ് നമ്മൾ വിജയത്തിൻെറ പടവിലെത്തുക.
ഈ ചരിത്രനിയമം നാം മറക്കാതിരിക്കുക!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക