തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയിലുള്ള ഭരണം കാഴ്ചവെക്കുന്നില്ലെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും രൂക്ഷവിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.
ജനങ്ങള്‍ വന്ന് സഹായം ചോദിക്കുമ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയും അനുബന്ധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പെരുമാറുന്നത് വളരെ മോശമായിട്ടാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതോടൊപ്പം, മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും അഭിപ്രായപ്പെട്ടു. സാധാരണ പാര്‍ട്ടി അംഗങ്ങളുടെ കഷ്ടപാടിന്‍റെ വില കൂടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്യായമായ കാര്യങ്ങള്‍ക്ക് പോലും പൊലീസിന്‍റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും പൊതുജനങ്ങളോട് പലപ്പോഴും മോശമായ രീതിയിലാണ് പൊലീസ് ഇടപെടുന്നതെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട്, പാലക്കാട്, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലും ആഭ്യന്തര വകുപ്പ് രൂക്ഷ വിമർശനം നേരിട്ടിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്നാണ് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്ന ആവശ്യം. വീഴ്ചകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.