കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം വിചാരണ കോടതി തള്ളിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴി എങ്ങനെയാണ് കേസിനെ ബാധിക്കുകയെന്നും വിചാരണ കോടതി ചോദിച്ചിരുന്നു. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് പ്രോസിക്യൂഷന്‍ കേസിന് അനുസൃതമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കുവാനുള്ള അവസരമായി എടുക്കുമെന്നുമായിരുന്നു വിചാരണ കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ ചൂണ്ടികാണിച്ചത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.