കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെങ്കിലും ലോകത്തിലെ 10 കോടിശ്വരന്‍മാരുടെ സമ്പാദ്യം രണ്ട് ഇരട്ടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ചാരിറ്റി ഓക്സ്ഫാമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് എലോൺ മസ്‌ക്, ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ടും കുടുംബവും, ബിൽ ഗേറ്റ്‌സ്, ലാറി എലിസൺ, ലാറി പേജ്, സെർജി എന്നിവരാണ് വരുമാനം ഉയര്‍ന്ന കോടിശ്വരന്‍മാര്‍.
ദാവോസില്‍ നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം' മീറ്റിംഗിന്‍റെ ഭാഗമായി ബിസിനസ് രംഗത്ത് നടക്കുന്ന ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം സാധാരണയായി പുറത്തിറക്കാറുണ്ട്. ഇത്തവണ നടത്തിയ പഠനത്തിലാണ് മഹാമാരിയുടെ കാലത്ത് രണ്ടിരട്ടിയായി ബിസിനസ് വളര്‍ന്ന 10 പേരെ കണ്ടെത്തിയത്. വേൾഡ് ഇക്കണോമിക് ഫോറം നടത്തുന്ന സെമിനാറില്‍ കോര്‍പ്പറേറ്റ് കമ്പനി മേധാവികള്‍, രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, സാമ്പത്തിക വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് ഒത്തുകൂടുക. ഇത്തവണയും ഒമൈക്രോണ്‍ സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈന്‍ വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമ്പത്തിക, രാഷ്ട്രീയ ഉന്നതര്‍ക്ക് വേണ്ടി ഓക്സ്ഫാം എല്ലാവര്‍ഷവും റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ടെന്ന് ഓക്സ്ഫാം ജി ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡാനി ശ്രീസ്കന്ദരാജ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ ദിവസവും ഒരു പുതിയ ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു. അതേസമയം ലോക ജനസംഖ്യയുടെ 99% ആളുകളും ലോക്ക്ഡൗണ്‍ മൂലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. ലോകോത്തര വ്യാപാരങ്ങളും ലോക ടൂറിസവും ഇക്കാലയളവില്‍ കുത്തനെ ഇടിയുകയാണ് ചെയ്തത്. അതുമൂലം 160 ദശലക്ഷം ആളുകൾ പട്ടിണിയിലായിരുന്നു. ലോകത്ത് ഒരു വിഭാഗത്തിന്‍റെ കയ്യില്‍ മാത്രം സാമ്പത്ത് കുമിഞ്ഞുകൂടുകയാണ്. ഇത് ലോക സമ്പദ് വ്യവസ്ഥയുടെ പോരായ്‌മയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്- ഡാനി ശ്രീസ്കന്ദരാജ പറഞ്ഞു.