ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെയാണ് വ്യോമാക്രണമുണ്ടായത്. ബലാദ് യു.എസ് സൈനിക താവളത്തിലെ നാല് സേനാ ഉദ്യേഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കു പറ്റിയതായും സൈനിക താവളത്തിൽ എട്ടുതവണ മിസൈൽ പതിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മേഖലയിലെ അമേരിക്കൻ സൈനീക താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു സൈനീക താവളം ഇറാൻ ആക്രമിച്ചിരുന്നു. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്.
ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സൊലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാന്‍ നയം എപ്പോഴും യുഎസിനേയും യൂറോപ്പിനേയും തമ്മിൽ ആഴത്തിൽ ഭിന്നിക്കുന്ന വിഷയമാണ്. ഇറാനുമായി വന്‍കിട രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടര്‍ന്ന്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ യൂറോപ്യൻ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഉക്രൈന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതിനെതിരെ ഇറാനെതിരെ രൂക്ഷമായാണ് ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കുന്നത്.