തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിനുകീഴില്‍ കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഒരു ഗുണ്ടാനേതാവിന് ഒരാളെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനിലെത്തി വീരവാദം മുഴക്കാന്‍ ധൈര്യമുണ്ടായത് ആഭ്യന്തര മന്ത്രി പിണറായി വിജയനായതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പി എം എ സലാം.
'ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണ്. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്. കാപ്പ ചുമത്തപ്പെട്ട ഒരാള്‍ യദേഷ്ടം നാട്ടിലിറങ്ങി കുറ്റകൃത്യം ചെയ്യുന്നു. ഇതിന് കാരണം ഗുണ്ടകളെ കയറൂരി വിടുന്ന സിപി എമ്മും സര്‍ക്കാരുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഗുണ്ടകളുടെ സംരക്ഷകരായി മാറിയിരിക്കുകയാണ്. ഗുണ്ടകളെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയാറായില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വേണ്ടതുപോലെ കൈകാര്യം ചെയ്യും'- പി എം എ സലാം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഷാന്‍ ബാബു എന്ന യുവാവിനെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട കെ ടി ജോമോന്‍ എന്നയാള്‍ കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടിട്ടത്. ഷാനെ താന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസുകാരോട് വിളിച്ചുപറഞ്ഞ് ജോമോന്‍ ഓടിപ്പോവുകയായിരുന്നു. കാപ്പ ചുമത്തിയതോടെ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ ജോമോന് പ്രാധാന്യമില്ലാതായി. സുഹൃത്തുക്കളും സംഘങ്ങളും സഹകരിക്കാതായതോടെ തന്റെ മേധാവിത്വം ഉറപ്പിക്കാനായി എതിര്‍സംഘത്തില്‍പ്പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു. കൊല്ലപ്പെട്ട ഷാന്‍ ബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്തായിരുന്നു. സൂര്യന്‍ എവിടെയുണ്ട് എന്നറിയാനാണ് ഷാനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസ് പറയുന്നത്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ കൃത്യം ചെയ്തത് ഒറ്റക്കാണെന്നും ജോമോന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.