കണ്ണൂര്‍: കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴയുന്നു എന്ന നിലപാടിലുറച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയില്‍ മാറ്റം വന്നെന്നും ന്യൂനപക്ഷങ്ങളെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗുലാം നബി ആസാദ് എവിടെ? സല്‍മാന്‍ ഖുര്‍ഷിദ് എവിടെ? കെ.വി.തോമസ് എവിടെ? ഇവരെയെല്ലാം ഒതുക്കിവെച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന ഹിന്ദുത്വാനുകൂല നിലപാടിന്റെ ഭാഗമാണ്. കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
മതേതരമാണ് എന്ന് സ്ഥാപിക്കാന്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ട ലീഡര്‍ഷിപ്പാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ പി സി സി പ്രസിഡന്‍റ് എ എല്‍ ജേക്കബ് ആയിരുന്നു. എ കെ ആന്റണിക്ക് കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിങ്ങനെയായിരുന്നു കെ പി സി സി പ്രസിഡന്‍റുമാര്‍. മതേതരത്വം കാക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നായിരുന്നു അന്നൊക്കെ പറഞ്ഞിരുന്നത്. ആ നിലപാട് ഇപ്പോള്‍ ലംഘിക്കാന്‍ കാരണമെന്താണ് എന്ന് വ്യക്തമാക്കണം.
പാര്‍ട്ടിയുടെ നിലപാടില്‍ വന്ന മാറ്റം ദേശീയ തലത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണ്. ഇന്ന് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിലപാട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിലപാടിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ ജയ്പുര്‍ പ്രസംഗത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറുണ്ടോ? അതാണ് അവര്‍ വ്യക്തമാക്കേണ്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതപരമായ സംവരണം രാഷ്ട്രീയ പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്.പിമാരേയും കലക്ടര്‍മാരെയും വരെ സാമുദായിക അടസ്ഥാനത്തില്‍ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് പാര്‍ട്ടികളില്‍ ഇത്തരത്തില്‍ സാമുദായിക പ്രാധിനിത്യം ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ''ഇടതുപക്ഷം ഒരിക്കലും ഇത്തരത്തില്‍ ഒരവകാശവാദം ഉന്നയിച്ചിട്ടില്ല എന്നായിരുന്നു മറുപടി. ഏതു വിഭാഗത്തില്‍ പെട്ട ആളായിരുന്നാലും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ആളായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.