ശ്രീനഗര്‍: ജമ്മുകശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്ത് ഭരണകൂടം. കാശ്മീര്‍ താഴ്‌വര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കശ്മീർ പ്രസ് ക്ലബിന്‍റെ നിയന്ത്രണമാണ് ജമ്മു കശ്മീർ ഭരണകൂടം പിടിച്ചെടുത്തത്. സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം പ്രസ് ക്ലബ് രജിസ്റ്റർ ചെയ്യാതിരുന്നതിലാണ് പിടിച്ചെടുത്തത് എന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. നിയമപരമായി സാധുതയില്ലാത്ത സമിതിയാണ് ക്ലബിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈ 14ന് ക്ലബിന്‍റെ രജിസ്‌ട്രേഷൻ അവസാനിച്ചു എന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതിക്ക് നിയമസധ്യത ഇല്ലെന്നും ഭരണകൂടം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിബിസി, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താൻ ഒരു കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾകകമാണ് ഭരണകൂടം പ്രസ് ക്ലബ് പിടിച്ചെടുത്തത്. ബിബിസിയുടെ റിയാസ് മസ്‌റൂറും അസോസിയേറ്റഡ് പ്രസിന്‍റെ മെഹ്‌റാജുദ്ദീനും ഉൾപ്പെട്ട 13 പത്രപ്രവർത്തകരുടെ സമിതി ജനുവരി 16-ന് നിയമപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടയിലാണ് പ്രസ് ക്ലബിന് ഭൂമി കൈമാറിയത് തടഞ്ഞതിനൊപ്പം നിലവിലെ പ്രസ് ക്ലബ് ആയുധധാരികളായ സൈന്യത്തെ ഉപയോഗിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്. സര്‍ക്കാരിന്‍റെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇതിനെതിരെ ശകതമായി അപലപിച്ചു.