കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ കാലാവധി ഇന്ന് അവസാനിക്കും. വിചാരണ കോടതി അനുവദിച്ച സമയമാണ് അവസാനിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി അന്വേഷിച്ച് ജനുവരി 20 - ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിലെ പുതിയ സാക്ഷികളെയുൾപ്പെടെ 8 പേരെ വിസ്തരിക്കാനും കോടതി അനുവാദം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസിലെ പുതിയ മൂന്നു സാക്ഷികളെ വിസ്തരിക്കുന്നതിന്‍റെ തിയതി ഇന്ന് തീരുമാനിക്കും.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസിന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന്‍റെ ഭാഗമായി പ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.