കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നടന്‍ ദിലീപ് ആണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍.ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ ആദ്യമാണ്. കേസിന്‍റെ തുടക്കം മുതല്‍ ദിലീപ് നിയമത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അന്വേഷണത്തെ തടസപ്പെടുത്താനാണ് ദിലീപ് ആദ്യം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സ്വാധീനമുള്ളയാളാണ് ദിലീപ്. അതിനാല്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തിയ വാദത്തിനിടയിലാണ് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. അതിനാല്‍, ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസിൽ നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്നും ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ നിർണായകമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. ദൃശ്യങ്ങളില്‍ അന്വേഷണ സംഘം കൃത്രിമം നടത്തുമെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.