ഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യമായി ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ദിനേശ് യാദവ് എന്നയാളാണ് പ്രതി. ഇയാള്‍ക്ക് അഞ്ച് വര്‍ഷം തടവും 12,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷയുടെ വിശദമായ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഫെബ്രുവരി 25 ന് വീട്ടില്‍ ആരും വീട്ടിലില്ലാത്ത സമയത്ത് 200 - ഓളം പേര്‍ അടങ്ങുന്ന ക്രിമിനല്‍ സംഘം തന്‍റെ വീട് ആക്രമിക്കുകയും വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് മനോരി അമ്മ കോടതിയില്‍ മൊഴി നല്‍കിയത്. ഇവരോടൊപ്പം, രണ്ട് പോലീസുകാരുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. അക്രമിസംഘത്തില്‍ ദിനേശ് യാദവ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ വീടിന് തീ വെക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നുമാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. അക്രമിസംഘത്തില്‍ ഇയാള്‍ ഉണ്ടെങ്കില്‍ പ്രതിയായി ഇയാളെ കണക്കാക്കി ശിക്ഷിക്കാം എന്നായിരുന്നു ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കലാപവുമായി ബന്ധപ്പെട്ട് ഗോകുൽപുരി മേഖലയിലെ ഒരു കട നശിപ്പിക്കുകയും തീയിടുകയും ചെയ്‌ത കേസിൽ പ്രതികളായ ആറുപേർക്ക് ഡൽഹി ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. ഈ ആക്രമണത്തില്‍ 23 വയസുള്ള യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായാണ് ഡൽഹിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.