കാസര്‍ഗോഡ്: പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടർ. ഇത്തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണ്. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗ നിർദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ മാർഗ നിർദ്ദേശം വന്നതിനെതുടർന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കളക്ടർ വ്യക്തമാക്കി. ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പുതുക്കിയതെന്ന് കളക്ടർ വിശദീകരിച്ചു.
'ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്തപക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്? സ്ഥിരവേതനമുള്ള എന്നെപ്പോലുള്ളവരെയല്ല ലോക്ഡൗൺ ബാധിക്കുന്നത്' എന്നും കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് റിക്ഷാ ഡ്രൈവർമാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും അവര്‍ ഓര്‍ത്തെടുത്തു. ഇതൊക്കെ അറിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ആദ്യം അങ്ങനെയൊരു ഉത്തരവിറക്കിയത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജില്ലയില്‍ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദിക്കില്ലെന്നായിരുന്നു കളക്ടര്‍ സ്വാഗത് ആര്‍. ഭണ്ഡാരിയുടെ ആദ്യ ഉത്തരവ്. എന്നാല്‍, രണ്ടു മണിക്കൂറിനകം ഉത്തരവ് തിരുത്തുകയും ചെയ്തു. സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കളക്ടർ തീരുമാനം മാറ്റിയതെന്ന ആക്ഷേപം ഉടന്‍തന്നെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍ഗോഡ് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ കഴിഞ്ഞ ദിവസത്തെ ടിപിആര്‍ 36.6 ശതമാനമാണ്.
മടിക്കൈയിലെ അമ്പലത്തുകരയിലാണ് കാസര്‍ഗോഡ് സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്. കളക്ടർ ആദ്യം ഇറക്കിയ ഉത്തരവു പ്രകാരമായിരുന്നെകില്‍ സമ്മേളനം മാറ്റിവെയ്ക്കേണ്ടിവരുമായിരുന്നു. നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തരമായി മാറ്റിവെക്കണമെന്നും കളക്ടർ പുറപ്പെടുവിച്ച ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നു.