നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ അടുത്ത മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാം.
പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് ചൂണ്ടാക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടാണ് വാദം കേട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഘൂടാലോചന നടത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരനും ദിലീപാണ്. കേസ് അട്ടിമറിക്കാന്‍ ദിലീപ് ഓരോ ഘട്ടത്തിലും ശ്രമിച്ചുവെന്നും കേസിലെ ഇരുപതോളം സാക്ഷികള്‍ ദിലീപിന് അനുകൂലമായി കൂറുമാറിയത് കേസ് അട്ടിമറിക്കാനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണെന്നും, പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ക്ക് എന്ത് തെളിവാണ് ഉള്ളതെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകരുടെ ചോദിച്ചു. ഇരു ഭാഗത്തിനും നിയമപരമായ ചില ആനുകൂല്യങ്ങള്‍ ഉണ്ടെന്ന് വിലയിരുത്തിയ കോടതി സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് എന്തെങ്കിലും ശ്രമം നടത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദിലീപിനെതിരായ സാക്ഷികളുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണ്. ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തിൽ എന്തുറുപ്പാണുള്ളതെന്നും കോടതി ചോദിച്ചു.