പനാജി: കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്. ഗോവയില്‍ ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ത്ഥികളെ കൊണ്ടാണ് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുപ്പിച്ചത്. 2017-ലെ തെരഞ്ഞെടുപ്പില്‍ 17 പേരെ വിജയിപ്പിച്ച് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ജയിച്ചു വന്നവര്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കേവലം രണ്ട് എം എല്‍ എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉള്ളത്.
17 സീറ്റ് നേടി കോൺഗ്രസ് കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് മറ്റു പാർട്ടികളെ കൂടെക്കൂട്ടി കേവലഭൂരിപക്ഷത്തിനു വേണ്ട നാലു സീറ്റ് കൂടി തികച്ച് കോൺഗ്രസ് അനായാസം മന്ത്രിസഭയുണ്ടാക്കുമെന്നാണ്. എന്നാല്‍, ബിജെപിയുടെ പൂഴിക്കടകനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. പണവും പദവികളും നല്‍കി പ്രലോഭിപ്പിച്ചും അന്വേഷണ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയും അവര്‍ നേതാക്കളെ വിലക്കുവാങ്ങിയെന്നാണ് ആരോപണം. ഒരൊറ്റ രാത്രികൊണ്ട് ഗോവയിലെ തങ്ങളുടെ ഏറ്റവും വലിയ നേതാവായ മനോഹർ പരീക്കറെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നിറക്കി ഗോവയിലേക്ക് തിരിച്ചയച്ച് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറം തുടക്കത്തിൽ ബിജെപി കൊടുത്ത അടി പടിയിറങ്ങുമ്പോൾ മടക്കിക്കൊടുക്കുകയാണ് കോൺഗ്രസ്. ഒരു മന്ത്രിയടക്കം 4 എംഎൽഎമാരാണ് രാജിവച്ച് മറ്റു പാർട്ടികളിൽ ചേർന്നത്. കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാല്‍ ഇക്കുറിയും ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഫെബ്രുവരി 14-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല അവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമാക്കിയതോടെയാണ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.