പാടത്തും പറമ്പിലുമായി വിവിധ തരത്തിലുള്ള കൃഷികള്‍ ചെയ്യുന്ന ആളുകളാണ് മിക്കവരും. വിളകള്‍ക്കൊപ്പം വളരുന്ന കളകള്‍ കൃത്യ സമയത്തു പറിക്കുകയെന്നത് വിളകളുടെ ആരോഗ്യത്തിനും മികച്ച വിളവ് ലഭിയ്ക്കുന്നതിനും അത്യാവശ്യമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളശല്യം അനുഭവിക്കുന്നത് നെല്‍ കര്‍ഷകരാണ്. നടീൽ പാടങ്ങളിലും പൊടിവിതയിലും ഒരുപോലെ നെൽച്ചെടികൾക്കൊപ്പം വളരുന്ന കള പറിക്കുക അത്ര എളുപ്പമല്ല. നടീൽ കഴിഞ്ഞ് 15- 20 ദിവസത്തിനുള്ളിൽ ഒന്നാംകള പറിച്ചുകഴിഞ്ഞ് ഒന്നും രണ്ടും പ്രാവശ്യം രാസവള പ്രയോഗം നടത്തിയ പാടങ്ങളിലാണ് മിക്കപ്പോഴും കളകള്‍ പെരുകുക.
തവട്ട, വാഴക്കള, ചേങ്ങോൽ, പാഴ്‌ച്ചെടികൾ എന്നിവയാണ് കൂടുതലായി തഴച്ച് വളരുന്ന കളകള്‍. ഈ കളകൾ പറിച്ചു കളയണമെങ്കില്‍ ഒരേക്കറിന് 10 മുതൽ 15 വരെ തൊഴിലാളികൾ വേണ്ടി വരും. രണ്ടാംകള പറിക്കാൻ ഇത്തരത്തിൽ 5000 രൂപയിൽ കൂടുതൽ ചെലവ് വരും. അതുകൊണ്ട് രണ്ടാംകള പറിക്കുന്നില്ലെന്ന് തീരുമാനിക്കുന്ന നിരവധി കര്‍ഷകര്‍ ഉണ്ട്. കള പറിച്ചെടുത്തില്ലെങ്കിൽ അവ കതിരായി പാടത്ത് കൊഴിഞ്ഞു വീഴും. അടുത്ത വിളയിൽ പതിന്മടങ്ങായി മുളച്ചുപൊന്തും. അത് ഉല്പാദനം 50% വരെ കുറയാനും കാരണമാകും. അങ്ങനെ കൃഷി ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കളയുടെ ഉറവിടം സംബന്ധിച്ചും കളനാശിനി പ്രയോഗം സംബന്ധിച്ചും മിക്ക കർഷകര്‍ക്കും വേണ്ടത്ര അറിവില്ല. അവരെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ട നടപടികളാണ് കൃഷിവകുപ്പ് അടിയന്തിരമായി ചെയ്യേണ്ടത്. കളനാശിനി സൗജന്യമായോ സബ്‌സിഡി നിരക്കിലോ കർഷകര്‍ക്ക് ലഭ്യമാക്കാനും സാധിക്കണം. കര്‍ഷക കുടുംബങ്ങളുടെ കടബാധ്യതക്കണക്കില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വരുമാനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ മുന്നിലാണെങ്കിലും ജീവിതച്ചെലവ് കൂടുതലായതിനാല്‍ കടബാധ്യത കുറയുന്നില്ല. ആരോഗ്യമേഖലയിലെ അമിതചെലവ്, ഉയര്‍ന്ന വിദ്യാഭ്യാസവായ്പ, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങിയവയും കേരളത്തിലെ കര്‍ഷകരുടെ കടം കൂടാന്‍ കാരണമാകുന്നു.