ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലാന്‍ പോലീസിനോടും സൈന്യത്തോടും ഉത്തരവിടുമെന്ന് ഫിലിപ്പൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗൺ ആണ് ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'ഇത് എല്ലാവർക്കുമുള്ള അവസാനത്തെ മുന്നറിയിപ്പാണ്. ഈ സമയത്ത് സർക്കാര്‍ പറയുന്നത് അനുസരിക്കുക. അല്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും'- ബുധനാഴ്ച രാത്രി വൈകി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഡ്യുർട്ടെ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ഉപദ്രവിക്കരുതെന്നും, ആരെങ്കിലും കുഴപ്പമുണ്ടാക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്താൽ അവരെ വെടിവെച്ച് കൊല്ലാനാണ് പോലീസിനും സൈന്യത്തിനും ഞാൻ നൽകിയ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു. 'സർക്കാരിനെ ഭീഷണിപ്പെടുത്തരുത്, വെല്ലുവിളിക്കരുത്, നിങ്ങൾക്ക് തോൽക്കേണ്ടി വരും' എന്ന ശക്തമായ താക്കീതാണ് പ്രസിഡന്‍റ് നല്‍കിയിരിക്കുന്നത്.
ഫിലിപ്പൈൻസില്‍ ലോക്ക്ഡൗൺ ആരംഭിച്ചതുമുതല്‍ തങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് മനിലയിലെ ക്യൂസോൺ സിറ്റിയിലെ ചേരി നിവാസികൾ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. അതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥരും പോലീസുകാരും സമരക്കാരോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. അവസാനം അവരെ നീക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. നിരവധിപേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.