തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സമൂഹം ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിംഗസമത്വവും സാമൂഹ്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാന്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ബാലികാ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും മുഖ്യമന്ത്രി കുറിപ്പിനൊപ്പം പങ്കുവെച്ചു.
'ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിൻ്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാം'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
ദേശീയ ബാലികാ ദിനം
2008 മുതലാണ് രാജ്യം ജനുവരി 24 ദേശീയ ബാലികാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് അവബോധം ഉണ്ടാക്കിക്കൊടുക്കുകയാണ് ബാലികാ ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം. എല്ലാ ബാലികാ ദിനങ്ങളിലും വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക