കെ-റെയില്‍ പദ്ധതിക്കെതിരേ കവിതയിലൂടെ പ്രതിഷേധിച്ച കവിയും ഗാനരചയിതാവുമായ റഫീഖ് അഹമദിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തുടരുകയാണ്. സംഭവം വിവാദമായിരിക്കേ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റഫീഖ് അഹമദ്. ആക്രമണങ്ങളില്‍ നിന്ന് തനിക്ക് സംരക്ഷണം നല്‍കാന്‍ പുഷ്പാകരന്‍ എന്ന നാട്ടുകാരന്‍ വീട്ടിലെത്തിയെന്ന് അദ്ദേഹം കുറിക്കുന്നു. പുഷ്പാകരന്റെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് വരയ്ക്കുന്നുവെന്നും തെറ്റുകളുണ്ടെങ്കില്‍ 'പൊളിറ്റിക്കലി ഇൻകറക്ടായ ഈ കാൽപ്പനിക ജീവിയോട് ക്ഷമിക്കണം' എന്നുമാണ് റഫീഖ് പറയുന്നത്.
റഫീഖ് അഹമദ് എഴുതിയത്:
പുലർച്ചെ കോളിങ്ങ് ബെൽ അടിക്കുന്നതു കേട്ട് പുറത്തു വന്നു. പുഷ്പാകരൻ നിൽക്കുന്നു. പിന്നിലൊരു വടിയുമായി. മാസ്ക്കില്ല. അതിനാൽ ദൂരം പാലിച്ച് ഞാൻ ചോദിച്ചു:
എന്താ പുഷ്പാ ഈ വെളുപ്പാൻ കാലത്ത്.
ഛും.
ഒന്നൂല്ല.
അതേയ് ഇബടെ ഏതോ സായിബറൻ വന്ന് അക്രമം കാട്ടണൂന്ന് കേട്ട് വന്നതാ.
എന്താ പ്രശനം?
ഒന്നൂല്ല പുഷ്പാ.
അതല്ല.
എവടേ ആ സായി ബറാൻ ?
സായിബറാനോ? എന്താ പുഷ്പാ?
എന്തെങ്കിലും പ്രശനംണ്ടെങ്കി പറയണം. മ്മളൊക്കെ ഇബടെ ണ്ട്.
ശരി പുഷ്പാ, പുഷ്പൻ പൊയ്ക്കാളു. ആവശ്യം വരുമ്പോൾ വിളിക്കാം.
ഞാനയാളെ യാത്രയാക്കി.
പുഷ്പാകരൻ അപൂർവ്വമായേ വരാറുള്ളു. തലയ്ക്ക് സുഖമില്ല എന്നാണ് ജനം പറയുന്നത്.
രക്തം രക്തത്തെ തിരിച്ചറിയുമത്രെ. അതായിരിക്കുമോ വന്നത്.
ഫോട്ടോ എടുക്കാൻ പറ്റിയില്ല. അതു കൊണ്ടാണ് വരച്ചത്. അനാട്ടമി ശരിയാവണമെന്നില്ല. വരച്ചത് പൊളിറ്റിക്കലി ഇൻകറക്ടായ ഒരു കാൽപ്പനിക ജീവിയാണ്.
ക്ഷമിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക