ചെന്നൈ: ഹിന്ദി ഉൾപ്പെടെയുള്ള ഒരു ഭാഷയ്ക്കും തമിഴ്നാട് എതിരല്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ജനങ്ങള്‍ ഇനിയും എതിര്‍ക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍ തങ്ങളുടെ മാതൃഭാഷ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതിന്‍റെ അര്‍ഥം തമിഴ് ജനത ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആണെന്നല്ല. മറിച്ച് ഹിന്ദി ഒഴികെയുള്ള മറ്റ് ഭാഷകള്‍ രണ്ടാം തരം ഭാഷയാണെന്ന നിലപാടിനെയാണ് സംസ്ഥാനം എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. മോഴിപോര്‍ എന്ന പേരില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
ജനങ്ങള്‍ എല്ലാവരും തമിഴിനെ സ്നേഹിക്കുന്നവരാണ്. ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. യുക്തിവാദിയായ ഇ വി രാമസ്വാമി ജ്വലിപ്പിച്ച ഭാഷാ സമരത്തിന്‍റെ അഗ്നിയാണ് ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നത്. 1938-ൽ ഉയർന്നുവന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ 2022-ലും അവസാനിക്കില്ല. തമിഴിനെ സ്‌നേഹിക്കുന്നതുകൊണ്ട് മറ്റ് ഭാഷകളെ വെറുക്കുന്നുവെന്ന് കരുതേണ്ടതില്ല. ഒരാള്‍ അയാളുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷ പഠിക്കുന്നതിനെ ആരും എതിര്‍ക്കില്ല - മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട് പുലര്‍ത്തി വരുന്ന ഹിന്ദി വിരുദ്ധവികാരത്തിനെതിരെ മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഹിന്ദി പഠിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്നും ഹിന്ദി അറിയാത്തതിനാല്‍ പലര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജോലി നഷ്ടമാകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഒന്നാം ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്.